എന്റെ പൊന്നമ്പലവാസാ...

ഈ ബ്ലോഗ്‌ വായിച്ച പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. "ഈ പേരും ഇതിനകത്ത് ഉള്ളതും തമ്മില്‍ ഒരു ബന്ധവും ഇല്ലലോ?". സംഭവം തുടങ്ങിയ കാലത്ത് ഒരു ബുദ്ധിജീവി ലുക്ക്‌ കിട്ടാന്‍ വേണ്ടി ഇട്ട പേരാ, പിന്നെ അത് മാറ്റിയില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?. ടൈഗര്‍ ബിസ്കേറ്റില്‍ ടൈഗര്‍ ഇല്ലലോ എന്ന ചോദ്യം പോലെ ബാലിശം ആണ് ഇതും. അല്ലെങ്കില്‍ തന്നെ അലുവയും മത്തിക്കറിയും ആണല്ലോ ഇപ്പോളത്തെ ട്രെന്‍ഡ്. പൊന്നമ്പലവാസാ എന്ന പേര് കേള്‍ക്കുമ്പോള്‍ സാക്ഷാല്‍ പൊന്നമ്പലവാസന്‍ അയ്യപ്പനെ ആണല്ലോ ഓര്‍മ്മ വരിക. ഈ കഥയിലും ചെറിയ ഒരു കഥാപാത്രം പൊന്നമ്പലവാസന്‍ തന്നെ.

ഒരു വൈകുന്നേരം ടൌണ്‍ ക്ലബ്ബിന്റെ വരാന്തയില്‍ ഓന്തിന്റെ കൂടെ ഇരുന്നു സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് ഓന്തിന്റെ പഴേ കൂട്ടുകാര്‍ വന്നു ചാടിയത്.
ഓന്തിന്റെ കൂട്ടുകാര്‍ ഒരു വന്‍ പട തന്നെ ഉണ്ട്. ബ്രഹ്മചാരി,ടിന്റു-മോന്‍, കുശന്‍, ശര്‍മ ഇത്യാദി പല അവതാരങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. അങ്ങനെ ഇരുന്നു അവന്മാരുടെ പഴയ ടൂട്ടോരി ജീവിതം പറഞ്ഞു തുടങ്ങി. അതില്‍ ഒന്ന് ഇങ്ങനെ.

ക്രിക്കറ്റ്‌ കളി തലക്ക് മൂത്ത് അടുത്ത സ്കൂളുകളില്‍ നിന്നും ടീമിനെ വരുത്തി മത്സരം നടത്തുന്ന സമയം. ട്വന്റി ട്വന്റി ഒക്കെ വരുന്നതിനു മുന്നേ ആയിട്ട് കൂടി ആണ് 15 ഓവര്‍ കളി ഒക്കെ ആണ്. അങ്ങനെ ഒരു ദിവസം ഓന്ത്, കുശന്‍ (അത് അവന്റെ സര്‍ നെയിം ആണ് കേട്ടോ), ടിന്റുമോന്‍, ശര്‍മ തുടങ്ങി നമ്മുടെ കഥാപാത്രങ്ങള്‍ എല്ലാം കൂടെ ഒരു ദിവസം ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കളിയ്ക്കാന്‍ പോയി, ഒരേ ക്ലാസ്സിലെ കുറെ ബെഞ്ച്‌ ഒന്നിച്ചു ഒഴിഞ്ഞു കിടന്നാല്‍ ഏതു സാറിനും ഊഹിക്കാമല്ലോ ഇവന്മാര്‍ ഒന്നിച്ചല്ല മുങ്ങിയതെന്ന്..! അങ്ങനെ കളിയും കുളിയും ഒക്കെ കഴിഞ്ഞു പിറ്റേന്ന് എല്ലാവനും ക്ലാസ്സില്‍ എത്തി. ഒരു ദിവസം വന്നില്ലെങ്കില്‍ പിറ്റേന്ന് കാരണം തിരക്കുന്ന ഒരു പരിപാടി അന്ന് നടപ്പിലുണ്ട്, അങ്ങനെ ആദ്യത്തെ പീരീഡ്‌ സര്‍ വന്നു. വരി വരിയായി എല്ലാത്തിനേം പൊക്കി. എന്താണെടാ ഇന്നലത്തെ ക്ളാസ്സിനു വരാഞ്ഞത്. ഇതാണല്ലോ ചോദ്യം. അത് എല്ലാവനും പ്രതീക്ഷിച്ചാണ് നില്‍ക്കുന്നത്. പക്ഷെ അന്ന് ഈ ചൂരല്‍ പരിപാടി കാര്യക്ഷമമായി നടപ്പിലുള്ള കാലം ആണ് , ആ വടി കണ്ടാല്‍ അത് വരെ ഒപ്പിച്ച കള്ളം ഒക്കെ അങ്ങ് ആവി ആയി പോകും. ആദ്യത്തെ ഊഴം ടിന്റുമോന്റെത്
ആരുന്നു. 'പനി ആയിരുന്നു', 'കാല് വേദന ആയിരുന്നു', 'വയറിനു സുഖമില്ലരുന്നു' തുടങ്ങിയ സ്ഥിരം നമ്പറുകള്‍ എല്ലാം പയറ്റിയെങ്കിലും അതെല്ലാം ചീറ്റി. ഓന്തിന്റെയും കുശന്റെയും നിഷ്കളങ്കമായ മുഖം കണ്ടപ്പോഴേ സാറിനു കഥ മനസ്സിലായി. പക്ഷെ ശര്‍മ ഇവരെ ഞെട്ടിച്ചു കളഞ്ഞു. "മലയ്ക്ക് പോയിരുന്നു" എന്നാ ഒറ്റ ഉത്തരത്തില്‍ അവന്‍ പണി തീര്‍ത്തു. ദൈവവിശ്വാസിയും ദൈവഭയം ഉള്ളതുമായ സാര്‍ അവനെ അങ്ങ് ഇരുത്തി. ദൈവകോപം ഉണ്ടാകണ്ട എന്ന് കരുതി ആകും.

അങ്ങനെ ബാക്കി ഉള്ള എല്ലാവര്‍ക്കും ചൂരല്‍ പ്രയോഗം ഉറപ്പായി. ഈ ചൂരല്‍ പ്രയോഗം നടപ്പാക്കുന്നത് അല്പം വത്യസ്തമായ രീതിയില്‍ ആണ്. പത്താം ക്ലാസിലെ ചേട്ടന്മാര്‍ ആയ ഇവരുടെ നേരെ അപ്പുറത്തെ ക്ലാസ്സില്‍ ഇരിക്കുന്നത് എട്ടാം ക്ലാസ്സിലെ പിള്ളേര്‍ ആണ്. ഈ രണ്ടു ക്ലാസ്സിനും ഇടയിലായി രണ്ടു ക്ലാസ്സില്‍ നിന്നും കാണാവുന്ന തരത്തില്‍ ഒരു കവുങ്ങ് നാട്ടിയിട്ടുണ്ട് . അടി കൊള്ളേണ്ടവന്‍ അതില്‍ കെട്ടി പിടിച്ചു നിന്നോണം. ചൂരല്‍ പ്രയോഗം പുറകില്‍ നിന്നാണ്. അടി കൊണ്ട് മുഖത്ത് വിരിയുന്ന നവരസങ്ങള്‍ എല്ലാം എട്ടാം ക്ലാസ്സിലെ പിള്ളേര്‍ ലൈവ് ആയി കാണും. അടിയുടെ വേദനയെക്കാലും എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ കാണുമല്ലോ എന്ന വിചാരം ആവും സിംഹഭാഗവും. അങ്ങനെ ഈ കവുങ്ങിനെ കെട്ടിപ്പിടിച്ചു  എത്ര ഇവന്മാര്‍ വാങ്ങി കൂട്ടിയിരിക്കുന്നു. കവുങ്ങിന്റെ അടുത്തു  പോകാന്‍ തന്നെ പലരും നാണിച്ചു നില്‍ക്കുമ്പോഴും "ഓ മൈ ഡാര്‍ലിംഗ്" എന്ന് വിളിച്ചു ആവേശത്തില്‍ കെട്ടി പിടിക്കുന്നവന്മാരും ഉണ്ടാര്‍ന്നു ഈ കൂട്ടത്തില്‍. വടി കാണിച്ചു കണ്ണുരുട്ടി 'കൊക്കെത്ര കുളം കണ്ടതാടാ മക്കളേ ..?' എന്ന് പറഞ്ഞ സാറിനോട് "ചന്തി എത്ര ചൂരല്‍ കണ്ടതാ എന്ന് പറഞ്ഞവന്മാര്‍ ഉള്ള ക്ളാസ്സാ !!!

അങ്ങനെ ശര്‍മ ഒഴികെ ബാക്കി എല്ലാവര്‍ക്കും  കവുങ്ങിനെ പുണര്‍ന്നു എട്ടാം  ക്ലാസ്സിലെ ചെല്ലക്കിളികളെ നവരസങ്ങള്‍ വിരിയിച്ചു കാണിക്കേണ്ടി വന്നു. പച്ചാളം ഭാസി പിന്നീട് കണ്ടു പിടിച്ച പല രസങ്ങളും തൊണ്ണൂറുകളില്‍ ഇവന്മാര്‍ കണ്ടു പിടിച്ചതാ. അങ്ങനെ രംഗം ഒന്ന് കഴിഞ്ഞു.



രംഗം രണ്ട്  : അടുത്ത സാര്‍ വരുന്നു. ചോദ്യം 'ഇന്നലെ എവിടെ ആയിരുന്നു?'... വീണ്ടും കവുങ്ങിനെ പുണര്‍ന്നു വാങ്ങിക്കൂട്ടുന്നു. പുഞ്ചിരിയോടെ ശര്‍മ. ദേഷ്യവും സങ്കടവും അതിലെല്ലാം ഉപരി എട്ടിലെ കുട്ടികള്‍ കണ്ടതിന്റെ നാണക്കേടും പേറുന്ന മുഖവുമായി ബാകി എല്ലാവരും.  ദൈവത്തിന്റെ പേരില്‍ കള്ളം പറഞ്ഞിട്ടും ഇവന്‍ രക്ഷപെടുന്നല്ലോ എന്ന സംശയവും...

അങ്ങനെ അവസാനം സാക്ഷാല്‍ കുറ്റിക്കാടന്‍ സാര്‍ എത്തി. കുറ്റിക്കാടനെ പട്ടി പറയുകയണേല്‍  അദ്ദേഹത്തിന്റെ ചൂരല്‍ പ്രയോഗം ഒരു തൃശൂര്‍ പൂരം ആണെങ്കില്‍ ബാക്കി എല്ലാരുടേം  സാമ്പിള്‍ വെടിക്കെട്ടിനും താഴയേ  നില്‍ക്കൂ. വീണ്ടും ചോദ്യം. ' ഇന്നലെ എവിടെ ആയിരുന്നു'
ശര്‍മ : "മലയ്ക്ക് പോയിരുന്നു"
കുറ്റിക്കാടന്‍ : "ആരെ കാണാന്‍?"
ശര്‍മ : "സ്വാമിയേ കാണാന്‍"

ശരണം വിളിക്കുന്ന ആവേശത്തോടെ ശര്‍മ മറുപടി  പറഞ്ഞു. പക്ഷെ കുറ്റിക്കാടന്റെ അടുത്ത അടുത്ത ഡയലോഗ് ആരും പ്രതീക്ഷിച്ചില്ല.
 "നട അടച്ചിട്ടു നാലു ദിവസം ആയല്ലോ.. നീ ഏതു  സ്വാമിയേ കാണാന്‍ ആണെടാ പോയത്?"
മോനെ... പണി പാളി. ശര്‍മ ഇങ്ങനെ ഒരു പണി സ്വപ്നേപി പ്രതീക്ഷിച്ചു കാണില്ല. കുശന്റെയും ഓന്തിന്റെയും മുഖം ഒന്ന് തിളങ്ങി. അങ്ങനെ മൂന്നു പേര്‍ ചേര്‍ന്ന് ബാക്കി എല്ലാവര്ക്കും കൊടുത്തത് കുറ്റിക്കാടന്‍ ഒറ്റയ്ക്ക് ശര്മയ്ക്കിട്ടു പെരുക്കി. ഇത്രേം നേരം കരഞ്ഞു കലങ്ങി നിന്ന ടിന്റുമോന്‍ പോലും ഒന്നു  ചിരിച്ചു പോയി. ഇത്രേം വലിയ ഇരയെ കിട്ടിയത് കൊണ്ടാവും, കുറ്റിക്കാടന്‍ ബാക്കി ആരോടും ഒന്നും ചോദിച്ചു പോലുമില്ല. അങ്ങനെ കുറ്റിക്കാടന്‍ ക്ളാസ്സ്  എടുത്തു തുടങ്ങി ഉറച്ചു ബെഞ്ചില്‍ ഇരിക്കാന്‍ പറ്റാത്ത ശര്‍മയെ കണ്ടു ലവന്മാര്‍ ഉള്ളില്‍ സന്തോഷിച്ചു.

കുറ്റിക്കാടന്‍ സാറിനു വേറെ ഒരു പരിപാടി കൂടി ഉണ്ട്. ഒരുത്തനെ ശിക്ഷിച്ചാല്‍ മാത്രം പോര , അവനെ നേര്‍ വഴിക്ക് നടത്തണം എന്ന ഒരു ആഗ്രഹം കൂടി ഉണ്ട്. അത് കൊണ്ട് ഏതു  ദിവസം അടി കിട്ടുന്നവനും അദ്ദേഹം  ഒരു ബൈബിള്‍ വചനം എടുക്കാന്‍ അവസരം കൊടുക്കും. അങ്ങനെ കൊടുക്കാനായി ബൈബിള്‍ വചനങ്ങള്‍ വച്ച ഒരു ചെറിയ ബോക്സ്‌ പുള്ളി എപ്പോഴും  കൊണ്ട് നടക്കും. അങ്ങനെ അന്ന് ശര്‍മയെ കൊണ്ടും ഒരെണ്ണം എടുപ്പിച്ചു. എന്നിട്ട് അത് വായിപ്പിച്ചു.

അത് കേട്ട എല്ലാവരും ശെരിക്കും ഒന്ന് ഞെട്ടി. "ദൈവത്തിന്റെ പേരില്‍ കള്ളം പറയുന്നവന് പാപികളുടെ ലോകം ആണ് വിധിച്ചിട്ടുള്ളത്."

എന്നാലും എന്റെ പൊന്നമ്പലവാസാ.....!!

അഭിപ്രായങ്ങള്‍

ഫൈസല്‍ ബാബു പറഞ്ഞു…
"നട അടച്ചിട്ടു നാലു ദിവസം ആയല്ലോ.. നീ ഏതു സ്വാമിയേ കാണാന്‍ ആണെടാ പോയത്?
"
hahha ശെരിക്കും ചിരിപ്പിച്ചു ട്ടോ !!!
ajith പറഞ്ഞു…
പൊന്നമ്പലവാസാ
നീ എന്നാലും ശര്‍മ്മയെ അമ്പോന്ന് കൈവിട്ടല്ലോ
ശ്രീ പറഞ്ഞു…
"ദൈവത്തിന്റെ പേരില്‍ കള്ളം പറയുന്നവന് പാപികളുടെ ലോകം ആണ് വിധിച്ചിട്ടുള്ളത്."

ദതു തന്നെ :)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)